ഐപിഎൽ: രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഫൈനലിൽ

 | 
Gujrat

രാജസ്ഥാൻ റോയാൽസിനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ കടന്നു. രാജസ്ഥാൻ ഉയർത്തിയ 189 എന്ന ലക്ഷ്യം 3 പന്തും 7 വിക്കറ്റും ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. 38 പന്തിൽ 68 റൺസ് നേടിയ ഡേവിഡ് മില്ലർ ആണ് ഗുജറാത്തിനെ ജയിപ്പിച്ചത്. 27 പന്തിൽ 40 റൺസ് നേടിയ നായകൻ ഹർദിക് പാണ്ഡ്യയുടെ പ്രകടനവും നിർണായകമായി. നേരത്തെ 56 പന്തിൽ 89 റൺസ് നേടിയ ജോസ് ബട്ട്ലറുടെയും 26 പന്തിൽ 47 റൺസ് അടിച്ച സഞ്ജു സാംസൺൻ്റേയും മികവിലാണ് ആർആർ 189 റൺസ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിലേ ജയ്സ്വാളിനെ നഷ്ടമായി. എന്നാൽ മൂന്നാമനായി എത്തിയ സഞ്ജു വന്നപാടെ അടി തുടങ്ങി. 5 ഫോറും 3 സിക്‌സും പായിച്ചാണ് സഞ്ജു 47 റൺസ് നേടിയത്. ആദ്യം പതിയെ തുടങ്ങിയ ജോസ് ബട്ട്ലർ അവസാന ഓവറുകളിൽ കത്തിക്കയറി. 12 ഫോറും 2 സിക്‌സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 

ആദ്യ ഓവറിൽ തന്നെ കീപ്പർ ബാറ്റർ സാഹയെ നഷ്ടമായെങ്കിലും ഗില്ലും( 35) മാത്യു വെയ്ഡും (35) ചേർന്ന് സ്കോറിന് നിർക്ക് താഴാതെ നോക്കി. ഇവർ പുറത്തായ ശേഷം ഒത്തുചേർന്ന ഹർദിക് - മില്ലർ സഖ്യം ടീമിനെ വിജയത്തിൽ എത്തിച്ചു. നാളെ നടക്കുന്ന എലിമിനേറ്ററിൽ ലക്‌നൗ, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. ഇതിൽ വിജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. ആ കളിയിൽ ജയിക്കുന്നവർ ആണ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുക.