കെപിഎസി ലളിത അന്തരിച്ചു

 | 
kpac lalitha

മലയാള സിനിമക്ക് ഒട്ടനവധി മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച അതുല്യ നടി കെപിഎസി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. 
തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. 

രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സം​ഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും.  വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. 

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും  ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്, കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

നാടകത്തിലൂടെ അഭിനയം തുടങ്ങിയ കെപിഎസി ലളിതയ്ക്ക് 2 തവണ സഹനടിക്കുള്ള ദേശീയ അവാർഡ്  ലഭിച്ചിട്ടുണ്ട്. നാല് തവണ  സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി.  കെ എസ് സേതുമാധവന്റെ  കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.  കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.