ലിവർപൂളിനും ചെൽസിക്കും മിലാനും ജയം, ബാഴ്സക്ക് തോൽവി

 | 
liverpool

ഫോട്ടോ ഫിനിഷിലേക്ക് കുതിക്കുന്ന പ്രീമിയർ ലീഗിൽ അറുപത്തിരണ്ട് മിനിറ്റ് വരെ ചെറുത്തുനിന്ന എവർട്ടണെ തോൽപ്പിച്ച് ലിവർപൂൾ സിറ്റിക്ക് തൊട്ടുപിന്നിൽ തന്നെ എത്തി. മെഴ്സിസൈഡ് ഡർബിയിൽ വലിയ ചെറുത്തുനിൽപ്പാണ് എവർട്ടൺ കാഴ്ച്ചവച്ചത്. 62ാം മിനിറ്റിൽ ഗോൾ വീഴുന്നത് വരെ ഷോട്ട് ഓൺ ടാർഗറ്റ് ഇല്ലായിരുന്നു ലിവർപൂളിന്. സാലെ, മാനെ, ജോട്ട സഖ്യത്തെ കൃത്യമായി അവർ തടഞ്ഞു നിർത്തി. എന്നാൽ പ്രതിരോധ നിരക്കാരൻ ആൻഡ്രു റോബർട്ട്സണ്ണിന്റെ ഹെഡർ ആ പൂട്ട് തകർത്തു. സാലെയുടെ മനോഹരമായ ഒരു ക്രോസിൽ തലവച്ചാണ് റോബർട്ട്സൺ ഗോൾ നേടിയത്.  പകരക്കാരായി ഇറങ്ങിയ ഒറീഗി 85ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. 

ഇതോടെ 33 കളികൾ പൂർത്തിയായ ലീഗിൽ സിറ്റിക്ക് 80ഉം ലിവർപൂളിന് 79ഉം പോയിന്റ് ഉണ്ട്. 

വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. 90 മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ  ഗോളിലാണ് അവർ വിജയിച്ചത്. 87ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ജോർജിഞ്ഞോ നഷ്ടപ്പെടുത്തി. പന്ത് വെസ്റ്റ്ഹാം ഗോളി ലാബിയാൻസ്കി തടുത്തിട്ടു. 

വൂൾവർഹാംപ്റ്റണെ തോൽപ്പിച്ച് ബേൺസി 17ാം സ്ഥാനത്തേക്ക് കയറിക്കൂടി. ബ്രൈറ്റൺ- സൗത്താംപ്റ്റൺ മത്സരം 2 ഗോൾ സമനിലയിലായി.

ലാലീഗയിൽ ബാഴ്സലോണക്ക് തോൽവി പിണഞ്ഞു. റയോ വല്ലക്കാനോയാണ് ബാഴ്സയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചത്. ഫോം ഗ്രൗണ്ടിലെ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്. 33 കളി ലീഗിൽ കഴിഞ്ഞപ്പോൾ റയൽ 78 പോയിന്റുമായി ഒന്നാമതും ബാഴ്സ 63 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. 

സിരി എയിൽ ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് എസി മിലൻ ഒന്നാം സ്ഥാനത്തേക്ക് കയറി.