ഉക്രൈന്‍ യുദ്ധം; സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന; ഇന്ധനവില ഉയര്‍ന്നേക്കും

 | 
Gold price

ഉക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതോടെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് രണ്ടു തവണയാണ് സ്വര്‍ണ്ണവില വര്‍ദ്ധിച്ചത്. ഇന്നലെ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ്ണവില ഇന്ന് 85 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 4685 രൂപയായി ഉയര്‍ന്നിരുന്നു. യുദ്ധവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 4725 രൂപയായി വര്‍ദ്ധിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വര്‍ണ്ണവില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. 

രാവിലെ രേഖപ്പെടുത്തിയതില്‍ നിന്ന് 40 രൂപയുടെ വര്‍ദ്ധനവാണ് 11 മണിയോടെ വരുത്തിയത്. യുദ്ധസാഹചര്യത്തില്‍ സ്വര്‍ണ്ണവില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിവരം. രാവിലെ ഒരു പവന് 37480 രൂപയായിരുന്നത് 11 മണിയോടെ പവന് 37800 രൂപയായി ഉയരുകയായിരുന്നു. ഇന്നലെ 36800 രൂപയായിരുന്നു വില. ഇന്ധനവിലയിലും വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂചന. 

റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ 8 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്ത്യയില്‍ അടുത്ത കാലത്ത് ഇന്ധനവില ഉയര്‍ത്തിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത് നിലച്ചത്. മാര്‍ച്ച് 7ന് നടക്കുന്ന അവസാന പോളിംഗിന് ശേഷം ഇന്ധനവില ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.