ആലപ്പുഴ കൊലപാതകങ്ങള്‍; കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടുമെന്ന് മുഖ്യമന്ത്രി

 | 
Alappuzha murder


 
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ കൊലപാതകികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പോലീസിന്റെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൊലപാതകങ്ങളെ അപലപിക്കുന്നു. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു.

എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍, ബിജെപി പോഷക സംഘടനയായ ഒബിസി മോര്‍ച്ചയുടെയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് 12 മണിക്കൂര്‍ ഇടവേളയില്‍ വെട്ടേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി 7.30ഓടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിയത്. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്ക് സമീപം കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ വെച്ച് ഷാന്‍ രാത്രി മരിച്ചു. ശരീരത്ത് നാല്‍പതോളം വെട്ടുകളേറ്റിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.