തന്ത്രപ്രധാന നഗരങ്ങളിൽ ജാഗ്രതാനിർദേശം; ഉന്നതതല യോഗംവിളിച്ച് അമിത് ഷാ

ന്യൂഡൽഹി: പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഏത് വിധത്തിലുള്ള പാക് പ്രകോപനങ്ങളേയും നേരിടാൻ സജ്ജമാകുന്നതിന്‍റെ ഭാഗമായാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. സൈറണുകൾ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചും സുരക്ഷാസേന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. വിവിധ നഗരങ്ങളിൽ സൈറൺ സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങളൊരുക്കി, ഇത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതയാണ് നിലനിൽക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. എല്ലാവരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ അവധി ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ഇത് ബാധകമാണ്. ഡൽഹിയിലെ 55 ഇടങ്ങളിലാണ് ബുധനാഴ്ച മോക്ഡ്രിൽ നടത്തിയത്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
പട്യാല, ഛണ്ഡീഗഢ്, അമ്പാല തുടങ്ങിയിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ സൈറൺ മുഴങ്ങിയിരുന്നു. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഇവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. രാജസ്ഥാൻ, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 2010-ൽ വിജ്ഞാപനം ചെയ്ത 244 സിവിൽ ഡിഫൻസ് ജില്ലകൾക്ക് പ്രത്യേക ശ്രദ്ധനൽകിക്കൊണ്ടാണ് സുരക്ഷാമുന്നൊരുക്കങ്ങൾ നടത്തുന്നത്. ഇവയിൽ നൂറോളം തന്ത്രപ്രധാന നഗരങ്ങളും ഉൾപ്പെടുന്നു.
പാക് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച രാത്രി പൂർണ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പോലീസ് സൈറൺ മുഴക്കുകയും ചെയ്തിരുന്നു. അമൃത്സർ, ഫിറോസ്പൂർ, തരൺ തരൺ, ഗുരുദാസ്പൂർ, ജലന്ധർ, കപൂർത്തല, ഹോഷിയാർപൂർ, മൊഹാലി, ഫരീദ്കോട്ട്, പത്താൻകോട്ട്, ഗുർദാസ്പുർ തുടങ്ങിയിടങ്ങളിലും ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, സൈനിക മേധാവിമാരുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികളും വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.