സ്ത്രീ വിരുദ്ധ പരാമർശം; അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ

 | 
dhyan

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടയിൽ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠ തുല്യനുമാണ് അലൻസിയർ എന്നും അത്തരമൊരു അഭിപ്രായം അദ്ദേഹത്തിനുണ്ടെങ്കിൽ പരിപാടിക്ക് പോകാതെ അത് ബഹിഷ്കരിക്കാമായിരുന്നു എന്നും ധ്യാൻ പറഞ്ഞു. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് ഒന്ന് ഷൈൻ ചെയ്യാനും ആളാവാനും ആർക്കും തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക് അനുഭവപ്പെട്ടതെന്നും ധ്യാൻ പറഞ്ഞു. നടപടിയെടുക്കേണ്ടത് ഇവിടത്തെ സിസ്റ്റം ആണെന്നും അതെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധ്യാൻ പറഞ്ഞു. നദികളിൽ യമുന എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

'അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണ്.ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ട്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി പ്രലോഭിപ്പിക്കരുത്. സ്പെഷ്യൽ ജൂറി പരാമർശത്തിന് സ്വർണ്ണം പൂശിയ പുരസ്കാരം നൽകണം. 25000 രൂപ തന്ന് അപമാനിക്കരുത്. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തും' എന്നിങ്ങനെയായിരുന്നു അലൻസിയറിന്റെ പരാമർശം.