അപ്പീൽ തള്ളി; നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തും

 | 
djokovic

ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തും.  വിസ റദ്ദാക്കിയ ഓസ്‌ട്രേലിയൻ ഭരണകൂടത്തിന്റെ നപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ താരത്തെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തും. ഇനി മൂന്നു വർഷത്തേക്ക് ഓസ്‌ട്രേലിയയിൽ പ്രവേശിക്കാനുമാകില്ല. 

കോവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലയൻ ഓപ്പണിൽ കളിക്കാനായി മെൽബണിലെത്തിയ താരത്തിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രണ്ടാം തവണയും റദ്ദാക്കിയത്. നേരത്തെ ഓസ്‌ട്രേലിയയിൽ പ്രവേശിച്ച ഉടനെ മെൽബൺ വിമാനത്താവളത്തിൽവച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അപ്പീലിന് പോയ ജോക്കോവിച്ചിന് അനുകൂലമായ വിധി വന്നു. അഞ്ചുദിവസത്തിനുശേഷം താരത്തെ മോചിപ്പിച്ചു. 

ഇതോടെ ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയം വിസ വീണ്ടും റദ്ദാക്കിയത്. കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി.

ഡിസംബർ 16-ന് താൻ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിൻ എടുക്കാതിരുന്നത് എന്നാണ് ജോക്കോ കോടതിയിൽ വാദിച്ചത്. എന്നാൽ, അതിന്റെ പിറ്റേന്ന് ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.

ഇമിഗ്രേഷൻ ഫോമിൽ, രണ്ടാഴ്ചയ്ക്കിടെ യാത്രകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നൽകിയ മറുപടി. എന്നാൽ, സ്‌പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകൾ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുർഘടകാലത്ത് ഇത്തരം തെറ്റുകൾ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.