തങ്ങൾക്ക് വിശ്വാസമുള്ളവരെ പ്രോസിക്യൂട്ടറായി നിയമിക്കണം; സങ്കട ഹർജി നൽകി മധുവിന്റെ അമ്മ
![madhu murder](https://newsmoments.in/static/c1e/client/89487/uploaded/d4c2420b1d5de4c35bbb0fcdefc9d783.jpg)
അട്ടപ്പാടി മധു വധക്കേസിൽ തങ്ങൾക്ക് വിശ്വാസമുള്ളവരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും നിലവിലെ നിയമനം തടയണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി. ഡോ. കെ.പി സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെയാണ് ഹർജി നൽകിയത്. കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നാണ് മധുവിന്റെ അമ്മയുടെ ആരോപണം.
കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോ. കെ പി സതീശനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് കുടുംബം നൽകിയിരുന്നത്. നേരത്തെ മണ്ണാർക്കാട് പ്രത്യേക കോടതി ഏഴ് വർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.