അട്ടപ്പാടി മധു വധക്കേസ്; പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബം

 | 
madhu

പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഡോ. കെ പി സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ ശ്രമമെന്ന് കുടുംബം. മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഡോ. കെ പി സതീശനെ നിയമിച്ചതിൽ മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകും. നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് മധുവിന്റെ കുടുംബം സങ്കട ഹർജി നൽകുന്നത്. പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോ. കെ പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് കുടുംബം നൽകിയിരുന്നത്. അതിന് വിരുദ്ധമായാണ് സ‍ർക്കാരിന്റെ തീരുമാനമെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ പറഞ്ഞു.  മണ്ണാ‍ർക്കാട് പ്രത്യേക കോടതി ഏഴ് വ‍ർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ വ‍ർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ‍ർക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരി​ഗണനയിലാണ്.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികളെ ഏഴ് വ‍ർ‌ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മധു കൊല്ലപ്പെട്ട് അഞ്ച് വ‍ർഷത്തിന് ശേഷമായിരുന്നു വിധി . ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു. 2028 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.