ബെഹ്‌റയ്ക്കും മനോജ് ഏബ്രഹാമിനും മോന്‍സന്റെ തട്ടിപ്പ് മനസിലായില്ലേ? പോലീസ് സത്യവാങ്മൂലത്തെ വിമര്‍ശിച്ച് ഹൈക്കോടതി

 | 
Behra

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മോന്‍സന്റെ വീട്ടിലെത്തിയ ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് ഏബ്രഹാമിനും തട്ടിപ്പ് മനസിലായില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും കണ്ടിട്ട് ഇവര്‍ക്ക് മനസിലായില്ലേയെന്നാണ് കോടതി ചോദിച്ചത്. ഇവര്‍ക്ക് പുരാവസ്തു നിയമത്തെക്കുറിച്ച് അറിയില്ലേയെന്നും കോടതി ചോദിച്ചു. ഐജി ലക്ഷ്മണിന്റെ പങ്ക് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അപൂര്‍ണ്ണമാണെന്ന നിരീക്ഷണവും കോടതി നടത്തി.

പോലീസ് നല്‍കിയ സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും നിയമമുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമത്തെക്കുറിച്ച് അറിവില്ലായിരുന്നോ? ഡിജിപിയെയും എഡിജിപിയെയും മോന്‍സന്റെ വീട്ടിലേക്ക് ആരാണ് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് പോലീസ് അന്വേഷിച്ചാല്‍ മതിയോയെന്ന സംശയവും കോടതി ഉന്നയിച്ചു.

2019 മെയ് മാസം 11-ാം തിയതിയാണ് മോന്‍സനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോന്‍സണ്‍ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. മോന്‍സനെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നല്‍കിയെന്നും കോടതി ചോദിച്ചു.