ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവയ്ക്കാം; പക്ഷേ, നിയമവിരുദ്ധമാണെന്ന് തെളിയിക്കണം: സുപ്രീംകോടതി
നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാൽ, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സെപ്റ്റംബർ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി വിഷയത്തിൽ നിലപാട് അറിയിച്ചത്.
വാദം കേൾക്കുന്നതിനിടെ, പൗരത്വം തെളിയിക്കുന്ന രേഖകൾ (ആധാറും സ്വന്തം ഐഡി കാർഡും ഒഴികെ) ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. പൗരത്വം സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചു. പൗരത്വം കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അതിനിടെ ആധാറും വോട്ടർ ഐഡിയും കൈവശം വച്ചതുകൊണ്ട് ഒരാളെയും ഇന്ത്യൻ പൗരനാക്കില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ വ്യാജ ഇന്ത്യൻ രേഖകൾ സമ്പാദിച്ചതായി ആരോപിച്ച് ബംഗ്ലദേശ് പൗരനാണെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ ആർക്കൊക്കെ ഇന്ത്യൻ പൗരനാകാമെന്നും എങ്ങനെ പൗരത്വം നേടാമെന്നും വ്യക്തമാക്കുന്നുണ്ടെന്നും ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങി രേഖകൾ തിരിച്ചറിയൽ രേഖയ്‌ക്കോ സേവനങ്ങൾ നേടുന്നതിനോ മാത്രമുള്ളതാണെന്നും ജസ്റ്റിസ് അമിത് ബോർക്കറുടെ ബെഞ്ച് പറഞ്ഞു.

