‘ബിരേൻ സിങ് ഭിന്നിപ്പുണ്ടാക്കി; പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം’; രാഹുൽ ഗാന്ധി

ബിരേൻ സിംഗ് രണ്ടുവർഷത്തോളം മണിപ്പൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് രാഹുൽഗാന്ധി ആവർത്തിച്ചു. ജനങ്ങളുടെ സമ്മർദ്ദവും, കോൺഗ്രസിന്റെ അവിശ്വാസപ്രമേയ നീക്കവും കണക്കിലെടുത്താണ് ഇപ്പോൾ ബിരേൻ സിങ് രാജിവച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“രണ്ട് വർഷത്തോളം ബിജെപിയുടെ മുഖ്യമന്ത്രി ബിരേൻ സിംഗ് മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കി. മണിപ്പൂരിൽ അക്രമം, ജീവഹാനി, ഇന്ത്യ എന്ന ആശയം നശിപ്പിക്കൽ എന്നിവയ്ക്കിടയിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജി കാണിക്കുന്നത് വർധിച്ചുവരുന്ന പൊതുസമ്മർദവും എസ്‌സി അന്വേഷണവും കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയവും കണക്കിലെടുത്ത് നിർബന്ധിതരായി ”രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും എൻ ബിരേൻ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നും മണിപ്പൂർ ബിജെപിയിലും ആവശ്യമുയർന്നിരുന്നു. നാളെ മണിപ്പൂർ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബിരേൻ സിങ്ങിന്റെ രാജി.
മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് അഭിമാനകരമായി കാണുന്നു എന്ന് ബിരേൻ സിങ്ങിന്റെ രാജി കത്തിൽ പറയുന്നു. ഓരോ മണിപ്പൂരിയുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികൾ, ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ, നടത്തിയതിൽ കേന്ദ്രസർക്കാരിനോട് കടപ്പാടുണ്ടെന്നും രാജികത്തിൽ പറയുന്നു.