പാലക്കാട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍

 | 
Palakkad death

പാലക്കാട്, കൊടുമ്പ്, കരിങ്കപ്പുള്ളിയില്‍ കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍. കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരുടേതാണ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി കുഴിച്ചിട്ട നിലയിലായിരുന്നു. രണ്ടു മൃതദേഹങ്ങളും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. 

പന്നിക്കു വെച്ച ഇലക്ട്രിക് കെണിയില്‍ പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് സ്ഥലമുടമ അനന്തന്‍ പോലീസിന് മൊഴി നല്‍കി. അനന്തനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പാടത്തെത്തിയപ്പോള്‍ യുവാക്കള്‍ മരിച്ചു കിടക്കുന്നതു കണ്ടുവെന്നാണ് അനന്തന്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹങ്ങള്‍ വസ്ത്രങ്ങളില്ലാതെ വയര്‍ കീറി ഒന്നിനു മുകളില്‍ ഒന്നായി വെച്ച് കുഴിച്ചു മൂടുകയായിരുന്നു. 

ഞായറാഴ്ച രാത്രി കുരുടിക്കാട് വെച്ചുണ്ടായ അടിപിടിയില്‍ പോലീസ് കേസെടുത്തിരുന്നു. അഭിന്‍, അജിത്ത്, കാണാതായ ഷിജിത്ത് കണ്ടാളലറിയാവുന്ന പത്തോളം പേര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞതോടെ ഇവര്‍ മൂന്നു പേരും സതീഷിന്റെ വീട്ടിലെത്തി. പോലീസ് അന്വേഷിച്ചെത്തുന്നതറിഞ്ഞ് രാത്രി രണ്ടുമണിയോടെ ഇവര്‍ വീട്ടില്‍നിന്ന് രണ്ടുദിശയിലേക്ക് ഇറങ്ങിയോടിയതായാണ് വിവരം. 

ഇതില്‍ സതീഷിനെയും ഷിജിത്തിനെയുമാണ് കാണാതായത്. തിങ്കളാഴ്ചയും ഇവര്‍ തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. ഫോണ്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഓഫായിരുന്നു. ചൊവ്വാഴ്ച ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതിനല്‍കി. രക്ഷപ്പെട്ട രണ്ടുപേര്‍ പോലീസില്‍ ഹാജരായി. ഇവരില്‍നിന്നുള്ള വിവരങ്ങള്‍വെച്ചാണ് അന്വേഷണം നടത്തിയത്.

സ്ഥലത്ത് ചൊവ്വാഴ്ച തന്നെ പോലീസ് പരിശോധനക്കെത്തിയിരുന്നു. എന്നാല്‍ ഇരുട്ടു വീണതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കൃഷിചെയ്യാതെ കരിങ്കല്‍ തൂണുകൊണ്ടും കമ്പിവേലികൊണ്ടും വേര്‍തിരിച്ചിട്ടിരിക്കുന്ന അരയേക്കറിലധികം വരുന്ന പാടശേഖരമാണ് ഇവിടം. സ്ഥലത്ത് പുല്ലില്‍ ശരീരം വലിച്ച പാടുകളും രക്തക്കറയും പോലീസ് കണ്ടെത്തിയിരുന്നു.