മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴയായി ബാങ്കുകള്‍ ഈടാക്കിയത് 11,500 കോടി രൂപ
ന്യൂഡല്‍ഹി: പ്രതിമാസ ശരാശരി ബാലന്‍സ് സൂക്ഷിക്കാത്തതിന് ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കിയത് 11,500 കോടി രൂപ. കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ കണക്കാണ് ഇത്. കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച നല്കിയ വിവരമാണ് ഇത്. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2017-18 വര്‍ഷത്തില്‍ മാത്രം ഈയിനത്തില്‍ 2400 കോടി രൂപ ഈടാക്കി.
എച്ച്ഡിഎഫ്സി ബാങ്കാണ് സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പിഴയീടാക്കിയത്. 590 കോടി രൂപയാണ് ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് പിഴയായി വാങ്ങിയത്. ഈ കാലയളവില്‍ മൂന്ന് സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയ തുക പൊതുമേഖലയിലെ 21 ബാങ്കുകള്‍ ആകെ ഈടാക്കിയതിന്റെ 40 ശതമാനം വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്നതിനുള്ള ചിലവെന്ന പേരിലാണ് ഈ പിഴ.
സേവനങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ബാങ്കുകള്‍ക്ക് ലഭിച്ചിരുന്നു. ബാങ്കിംഗ് പോളിസി, സേവനങ്ങളുടെ നിരക്ക് എന്നിവയ്ക്ക് ആനുപാതികമായി വേണം നിരക്കുകള്‍ നിശ്ചയിക്കാനെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിമാസ ശരാശരി ബാലന്‍സ് ഇല്ലാത്തതിന് ഈ നിര്‍ദേശത്തിന്റെ ചുവടു പിടിച്ച് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴയീടാക്കുകയാണ്.