ശമ്പളം ലഭിച്ചില്ലെന്ന് മന്ത്രി വീണ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരെ കേസ്
ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട മെഡിക്കൽ കോളജ് താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കൽ കോളജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണ ജോർജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാർ പറഞ്ഞിരുന്നു.
ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചത് സംഘർഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് കേസെടുത്തത്. ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചപ്പോൾ സി.പി.എം നേതാക്കൾ തടഞ്ഞത് വലിയ ബഹളത്തിനിടയാക്കിയിരുന്നു. കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ കണ്ടാൽ അറിയാവുന്ന താൽക്കാലിക ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്.
രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്ന് മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ വി.പി ഫിറോസ് പറഞ്ഞു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മനപ്പൂർവം പ്രശ്നം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മന്ത്രിയോട് പരാതി പറയാൻ വന്നവരുടെ കൂട്ടത്തിലേക്ക് കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസുകാർ നുഴഞ്ഞുകയറി മന്ത്രിക്കെതിരെ മോശമായ വാക്കുകൾ ഉപയോഗിച്ചതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് സി.പി.എം നേതാക്കൾ പ്രതികരിച്ചു.

