ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സിബിഐ; കൊലയ്ക്ക് പിന്നില്‍ കൊടി സുനിയും സംഘവുമെന്ന് കുറ്റപത്രം

 | 
Fazal

തലശ്ശേരി ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സിബിഐ കുറ്റപത്രം. കൊച്ചിയിലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുബീഷിന്റെ മൊഴി സിബിഐ തള്ളിയത്. കൊലയ്ക്ക് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്ന ആദ്യ കുറ്റപത്രം ശരിവെച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.

കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നുംസിബിഐ പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഫസല്‍ വധക്കേസില്‍ സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

മറ്റൊരു കേസില്‍ പിടിയിലായ സുബീഷ് ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മൊഴി നല്‍കുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടത്. സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണ് മൊഴിയെന്ന് സിബിഐ പറയുന്നു.