സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി കേന്ദ്രം

 | 
Wedding

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നു. കേന്ദ്രമന്ത്രിസഭ ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് നീതി ആയോഗിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം തീരുമാനം എടുത്തത്.

2020ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമ ഭേദഗതി കൊണ്ടുവന്നേക്കുമെന്നാണ് സൂചന. നിലവില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്‍മാരുടേത് 21 വയസുമാണ്.

പ്രമേയം മന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്ന് 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വരുമെന്നും പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളിലും ഭേദഗതി കൊണ്ടു വരുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.