ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്; വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്ന് പരാതി

 | 
sreesanth


കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല പണിയാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്നാണ് പരാതി. കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ  ഉത്തരവിട്ടത്. 

കേസിലെ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിയിൽ പറയുന്നു. 2019 മാർച്ച് 25 മുതൽ പ്രതികൾ പലതവണ പണം കൈക്കലാക്കി. ഇതുവരെ 18,70,000 രൂപ നൽകിയിട്ടുണ്ട്. എന്നാൽ നാൾ ഇതുവരെയും കെട്ടിട നിർമ്മാണം നടത്തുകയോ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.