എം.ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം

 | 
Sivsankar

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രം. കേസില്‍ 29-ാം പ്രതിയായാണ് കസ്റ്റംസ് ശിവശങ്കറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുമത്തിയ കുറ്റം ശിവശങ്കര്‍ നിഷേധിച്ചിരുന്നെങ്കിലും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ കസ്റ്റംസ് പറയുന്നത്.

കള്ളക്കടത്ത് സ്വര്‍ണ്ണം മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറികള്‍ക്കാണ് കൈമാറിയത്. ജൂവലറി ഉടമകളെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരെ പ്രതിചേര്‍ത്തിട്ടില്ല. ഇവര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്താമെന്ന് തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണ്. ഇതിനായി കോഴിക്കോടും മലപ്പുറത്തുമുള്ളവരാണ് പണം മുടക്കിയത്. 2019 ജൂണില്‍ ആദ്യമായി സ്വര്‍ണ്ണം കടത്തി. പിന്നീട് 21 തവണയായി 161 കിലോ സ്വര്‍ണ്ണം കടത്തിയെന്നും ഈ സമയത്ത് ശിവശങ്കറിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.