ഈശോ വിവാദം; ഫാ.ജെയിംസ് പനവേലിലിനും ജീത്തു ജോസഫിനും നേരെ സൈബര്‍ ആക്രമണം, പള്ളിയിലെത്തിയും ഭീഷണി

വൈദികന്‍ സുവിശേഷമല്ല, കവലപ്രസംഗമാണ് നടത്തുന്നതെന്നും വകബോധമില്ലാത്തയാളാണ് അച്ചനെന്നും ജീത്തുവിന്റെ പോസ്റ്റിന്റെ കമന്റുകളിലുണ്ട്
 | 
Krisanghi
ഈശോ വിവാദത്തില്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പ്രസംഗിച്ച വൈദികനും പ്രസംഗം ഷെയര്‍ ചെയ്ത സംവിധായകന്‍ ജീത്തു ജോസഫിനും നേരെ സൈബര്‍ ആക്രമണം

ഈശോ വിവാദത്തില്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പ്രസംഗിച്ച വൈദികനും പ്രസംഗം ഷെയര്‍ ചെയ്ത സംവിധായകന്‍ ജീത്തു ജോസഫിനും നേരെ സൈബര്‍ ആക്രമണം. ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തനിക്ക് ഭീഷണികള്‍ വരുന്നതായി വൈറല്‍ പ്രസംഗം നടത്തിയ ഫ.ജെയിംസ് പനവേലില്‍ പറഞ്ഞു. പള്ളിയിലെത്തിയും ചിലര്‍‍ ഭീഷണി മുഴക്കി. ഒരു സിനിമ ഇറക്കിയാല്‍ പഴുത്തു പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം എന്നായിരുന്നു പള്ളിപ്പെരുന്നാള്‍ പ്രസംഗത്തില്‍ ഫാ.ജെയിംസ് പനവേലില്‍ ചോദിച്ചത്. ഈശോ വിവാദത്തെ തുടര്‍ന്ന് നമുക്ക് ക്രിസംഘി എന്ന പേര് കിട്ടിയിട്ടുണ്ടെന്നും അത് നമ്മുടെ പ്രവൃത്തിയുടെ ഫലമാണെന്നും സത്യദീപം ഇംഗ്ലീഷ് പതിപ്പ് അസോസിയേറ്റ് എഡിറ്ററായ ഫാ.ജെയിംസ് കൂട്ടിച്ചേര്‍ത്തിരുന്നു. 

വൈറല്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഇത് ഷെയര്‍ ചെയ്ത സംവിധായകന്‍ ജീത്തു ജോസഫിനെതിരെയും സൈബര്‍ ആക്രമണമുണ്ടായി. ജീത്തുവിന് വിശ്വാസികളെക്കുറിച്ച് പറയാന്‍ യോഗ്യതയില്ലെന്നും അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നുമൊക്കെയാണ് കമന്റുകള്‍. പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് സിനിമാക്കാര്‍ എന്നും കമന്റുകളുണ്ട്. വൈദികന്‍ സുവിശേഷമല്ല, കവലപ്രസംഗമാണ് നടത്തുന്നതെന്നും വകബോധമില്ലാത്തയാളാണ് അച്ചനെന്നും ജീത്തുവിന്റെ പോസ്റ്റിന്റെ കമന്റുകളിലുണ്ട്. 

ഫാ.പനവേലില്‍ പ്രസംഗത്തില്‍ പറഞ്ഞത്

'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോള്‍ നമുക്ക് സൗകര്യങ്ങളും നേട്ടങ്ങളുമുണ്ട്. പക്ഷെ നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബമഹിമ നോക്കി വകഞ്ഞു മാറ്റുന്ന മനോഭാവം ഉണ്ടെങ്കില്‍ ക്രിസ്തു ഇല്ല, ജീവിതത്തില്‍ സത്യമില്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണത്. ഉടന്‍ തന്നെ വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. 

ഇതിനു മുമ്പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്.

ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്.'