ഡിഎംകെ ഇനി എൻഡിഎക്കൊപ്പം
കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ ഇതിൽ ഉൾപ്പെടുത്തുമെന്നുള്ള അഭ്യൂഹവും ശക്തമായി. 20-ലധികം കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇക്കൂട്ടത്തിൽ ഡി.എം.കെ.യിൽനിന്ന് മന്ത്രിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന.
മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ. ഇപ്പോൾ ചില നിബന്ധനകളോടെ അതിനെ പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത് മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ വിലയിരുത്തപ്പെടുന്നുണ്ട്. ബി.ജെ.പി.യുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ആവർത്തിച്ചിച്ചിരുന്ന ഡി.എം.കെ, പക്ഷേ, നിലവിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യസഖ്യത്തിന്റെ ഭാഗവുമല്ല. തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെ.യ്ക്കു പിന്തുണ നൽകിയതോടെയാണ് ഡി.എം.കെ. അവരുമായി അകന്നത്.
പാർലമെന്റിലെ ഡി.എം.കെ. എം.പി.മാരുടെ അംഗബലം പല കാര്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്ന് ബി.ജെ.പി. കരുതുന്നുണ്ട്. ഡി.എം.കെ.യ്ക്ക് ലോക്‌സഭയിൽ 22-ഉം രാജ്യസഭയിൽ എട്ടും എം.പി.മാരുണ്ട്. അതിനാൽ സുപ്രധാന ബില്ലുകൾ പാസാക്കുമ്പോൾ ബി.ജെ.പി. സർക്കാരിന് ഡി.എം.കെ. എം.പി.മാരുടെ പിന്തുണയും അത്യാവശ്യമായി വരും. അടുത്തിടെ ലോക്‌സഭാ സ്പീക്കർ ഓം ബിർള നടത്തിയ ചായ സത്കാരത്തിൽ ഡി.എം.കെ. എം.പി. കനിമൊഴി പങ്കെടുത്തതും സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ മാധ്യമങ്ങൾ കേന്ദ്ര മന്ത്രിസഭയിലേക്കുള്ള ഡി.എം.കെ.യുടെ വരവിന്റെ സൂചനയായും ഇതിനെ വിലയിരുത്തി
