ശശി തരൂര്‍ ഇരിക്കുന്നയിടം കുഴിക്കരുത്! മുഖ്യമന്ത്രിയെ പിന്തുണച്ചതില്‍ വിശദീകരണം തേടിയതായി കെ.സുധാകരന്‍

 | 
Shashi Tharoor

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ശശി തരൂര്‍ ലോകം കണ്ട നേതാവാണ് എന്നതൊക്കെ ശരിവെക്കുമ്പോള്‍ തന്നെ ഇരിക്കുന്നിടം കുഴിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും. ശശി തരൂരിനോട് തങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന അതാണ്. ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍ പറഞ്ഞു.

'കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത കാഴ്ചപാടുകള്‍ ഉള്ള ആളുകളുണ്ട്. അത് സ്വാഭാവികമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ആളുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍ പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് ശശി തരൂര്‍. അപ്പോള്‍ അദ്ദേഹത്തിന്  അദ്ദേഹത്തിന്റേതായ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല.

പക്ഷേ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും  സാധിക്കണമെന്നാണ് അദ്ദേഹത്തിനോടുള്ള കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന. കെ റെയില്‍ വിഷയത്തില്‍ ആഴത്തില്‍ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് പിഴവില്ല എന്നതാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കില്‍ തെറ്റ് തിരുത്തുന്നതിന് പ്രശ്നമില്ലല്ലോയെന്നും സുധാകരന്‍ ചോദിച്ചു.