ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

 | 
dr vandana das

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന എൽ പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. സന്ദീപിന് ഇനിയൊരിക്കലും സർവീസിൽ കയറാനാകാത്ത വിധം റിപ്പോർട്ട് തയ്യാറാക്കിയതായും അറിയുന്നു. അഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പ്രതി സന്ദീപ് സമൂഹത്തിന് ആകെ കളങ്കമാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പിരിച്ചുവിടലിനോട് പ്രതികരിച്ചു. 

അതേ സമയം, സന്ദീപ് ഹൈക്കോടതിയിൽ ജാമ്യഹരജി നൽകി. ഉറങ്ങാനുള്ള മരുന്നിന്റെയും മറ്റും സ്വാധീനത്താൽ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. 

മേയ് പത്തിന് വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ചപ്പോഴാണ് പ്രതി ഹൗസ് സർജനായിരുന്ന ഡോ. വന്ദനയെ കൊലപ്പെടുത്തിയത്. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യഹർജി തള്ളിയിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.