ഒടുവില്‍ കേസെടുത്തു; സന്യാസിമാരുടെ ഹരിദ്വാര്‍ വിദ്വേഷ പ്രസംഗങ്ങളില്‍ മുന്‍ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മാത്രം പ്രതി!

 | 
Dharma Sansad

മുസ്ലീങ്ങളെ ഇല്ലാതാക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നുള്‍പ്പെടെ ആഹ്വാനം നടത്തിയ ഹരിദ്വാറിലെ ധര്‍മ്മ സര്‍സദിനെതിരെ അവസാനം കേസെടുത്ത് ഉത്തരാഖണ്ഡ് പോലീസ്. സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആകെ ഒരു പ്രതി മാത്രമാണ് ഉള്ളത്. ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും അടുത്തകാലക്ക് ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദര്‍ നാരായണ്‍ ത്യാഗി എന്ന പേര് സ്വീകരിച്ച വസീം റിസ്വിയാണ് കേസിലെ പ്രതി. മത സമ്മേളനത്തില്‍ ഇദ്ദേഹവും മറ്റുള്ളവരും ഇസ്ലാമിനെ അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം.

ഡിസംബര്‍ 17 മുതല്‍ 20 വരെ നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിദ്വേഷ പ്രസംഗങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രസംഗങ്ങള്‍ക്ക് എതിരെ തൃണമൂല്‍ നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലേ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. ബിജെപി നേതാക്കളും ആര്‍എസ്എസ് ബന്ധമുള്ളവരുമാണ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത്. മുന്‍പു വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വിവാദത്തിലായിട്ടുള്ള യതി നരസംിഹാനന്ദ് ആയിരുന്നു സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍. ഹിന്ദു രക്ഷാസേനയിലെ പ്രബോധാനന്ദ ഗിരി, ബിജെപിയുടെ വനിതാ വിഭാഗം നേതാവായ ഉദിത ത്യാഗി, മറ്റൊരു വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തിലുള്ള ബിജെപി നേതാവ് അശ്വിനി ഉപാധ്യായ തുടങ്ങിയവരാണ് വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തിയത്.

ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നാണ് പ്രബോധാനന്ദ ഗിരി പറഞ്ഞത്. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ആ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അക്കാര്യത്തില്‍ ലജ്ജിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് പ്രബോധാനന്ദ ഗിരി പ്രതികരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസിനെ തനിക്ക് ഭയമില്ലെന്നും ഇയാള്‍ പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രബോധാനന്ദ ഗിരി. യോഗിക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. മറ്റൊരു ചിത്രത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ഇയാളുടെ കാലില്‍ തൊട്ടു തൊഴുന്നത് കാണാം.

സാധ്വി അന്നപൂര്‍ണ്ണ എന്ന് അറിയപ്പെടുന്ന പൂജ ശകുന്‍ പാണ്ഡേ മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന തെറ്റാണെന്നും ഇന്ത്യക്കാര്‍ നാഥുറാം ഗോഡ്‌സെയെ ആരാധിക്കണമെന്നുമാണ് ഇവര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചത്.  ഗോഡ്‌സെയായി മാറണമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തണമെന്നുമാണ് സ്വാമി ധരംദാസ് മഹാരാജ് എന്നയാള്‍ പ്രസംഗിച്ചത്.