മുംബൈ മുൻ പോലീസ് കമ്മീഷണർ രാജ്യം വിട്ടതായി സൂചന; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

 | 
Parambir Singh

മുംബൈ: മുംബൈ മുന് സിറ്റി പോലീസ് കമ്മീഷണർ പരംബീർ സിങ് രാജ്യം വിട്ടതായി സൂചന. പരംബീർ സിങ് റഷ്യയിലേക്ക് കടന്നതായാണ് വിവരം. ഇതേത്തുടർന്ന് മഹാരാഷ്ട്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വത്സെപാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. ഉയർന്ന പദവിയിൽ ഇരുന്ന ഉദ്യോ​ഗസ്ഥന് സർക്കാർ അനുമതിയില്ലാതെ രാജ്യംവിട്ടുപോകാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. 

പരംബീർസിങ് എവിടെയാണെന്നുള്ള കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച്‌ സംസ്ഥാന സർക്കാർ അന്വേഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പരംബീർ സിങ്ങിനെതിരേ മഹാരാഷ്ട്രയിൽ കേസുകളുള്ളതിനാൽ അറസ്റ്റ്‌ ഭയന്ന്‌ അദ്ദേഹം രാജ്യം വിട്ടതായാണ്‌ റിപ്പോർട്ടുകൾ. റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌ ചെയർമാൻ മുകേഷ്‌ അംബാനിയുടെ വസതിക്കുമുമ്പിൽ സ്ഫോടകവസ്തുശേഖരം നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലും വാഹന ഉടമ മൻസുഖ്‌ ഹിരൻ കൊല്ലപ്പെട്ട സംഭവത്തിലും മൊഴിയെടുക്കാനായി എൻ.ഐ.എ. പരംബീർസിങ്ങിനെ വിളിപ്പിച്ചിരുന്നു‌.

ചില സാക്ഷിമൊഴികൾ പരംബീർസിങ്ങിന്‌ എതിരായ സാഹചര്യത്തിലായിരുന്നു എൻ.ഐ.എ. മൊഴി രേഖപ്പെടുത്താൻ അദ്ദേഹത്തെ വിളിപ്പിച്ചത്‌. ഓഗസ്റ്റിൽ സമൻസ് അയച്ചിട്ടും പരംബീർസിങ്‌ ഇതുവരെ ഹാജരായിട്ടില്ല. അദ്ദേഹത്തിന്റെ ചണ്ഡിഗഢിലുള്ള വസതിയിൽ എൻ.ഐ.എ. സംഘം പോയിരുന്നു. അതിനിടെയാണ്‌ അദ്ദേഹം രാജ്യംവിട്ടിരിക്കാമെന്ന്‌ എൻ.ഐ.എ.യുടെ ചില ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചത്‌.

ഹൈക്കോടതി മുൻ ജഡ്‌ജി കൈലാഷ്‌ ഉത്തംഛന്ദ്‌ ഛാന്ദിവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മിഷൻ മൂന്നുതവണയായി പരംബീർസിങ്ങിന്‌ പിഴവിധിച്ചിട്ടുണ്ട്‌. ബാർ ഉടമകളിൽനിന്ന് 100 കോടിരൂപ പിരിച്ചെടുത്തുനൽകാൻ താൻ പോലീസ്‌ കമ്മിഷണറായിരുന്നപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന അനിൽദേശ്‌മുഖ്‌ ആവശ്യപ്പെട്ടിരുന്നതായി പരംബീർസിങ്ങിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇതേത്തുടർന്ന് സർക്കാർ അന്വേഷണക്കമ്മിഷനെ നിയോഗിക്കുകയായിരുന്നു.