കനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു

 | 
car

കൊച്ചി: ജില്ലയില്‍ കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. രാത്രി 12-ഓടെ ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. നാല് ഡോക്ടര്‍മാരും ഒരു നഴ്സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. കനത്ത മഴയെത്തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിന് കാരണമായത്. പുഴയില്‍ ജെട്ടിക്ക് സമാനമായ സ്ഥലത്തുനിന്ന് കാര്‍ പുഴയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. 

നാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്. പുഴയില്‍ നല്ല ഒഴുക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഒന്നര മണിക്കൂറിനുശേഷമാണ് ഫയര്‍ഫോഴ്സും നാട്ടുകാരുംചേര്‍ന്ന് കാര്‍ കണ്ടെത്തി പുറത്തെടുത്തത്. ഇതിന് മുൻപും ഇവിടെ സമാനമായ അപകടം നടന്നിട്ടുണ്ട്.