സംസ്ഥാനത്ത് ശക്തമായ മഴ; മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍, അടിയന്തര യോഗം വിളിച്ച് റവന്യൂ മന്ത്രി

 | 
Rain

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്തിന് സമീപം ഇളംകാട് ഉരുള്‍പൊട്ടലുണ്ടായി. ജനവാസ മേഖലയല്ലാത്തതിനാല്‍ ദുരന്തമൊഴിവായെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ 75 മില്ലീമീറ്ററിന് മേല്‍ മഴ പെയ്തു. മണിമലയാറ്റിലും മീനച്ചിലാറിലും ജലനിരപ്പ് ഉയരുകയാണ്. പലയിടത്തും റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയില്‍ മൂന്ന് മണിക്കൂറിനിടെ 70 മില്ലീമീറ്റര്‍ മഴ ലഭിച്ചു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രി അടിയന്തരയോഗം വിളിച്ചു. ആലു ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് യോഗം ആരംഭിക്കും.

സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലത്തും എറണാകുളത്തും ഇടുക്കിയിലും ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി. കടകള്‍ക്കുള്ളില്‍ വെള്ളം കയറിയ നിലയിലാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.