സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുമായി പോയ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; സംഭവം നീലഗിരിയില്‍

 | 
Helicopter crash

നീലഗിരിയില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുമായി പോയ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സ്റ്റാഫുമായി പോയ ഹെലികോപ്ടറാണ് തകര്‍ന്നത്. കൂനൂര്‍ കട്ടേരിക്ക് സമീപമാണ് അപകടം. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 9 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്.


സുലൂരിലെ കരസേനാ ബേസില്‍ നിന്ന് വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്ക് പോകുകയായിരുന്നു ഹെലികോപ്ടര്‍. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ അപകടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹെലികോപ്ടര്‍ തകര്‍ന്നുവീണ പ്രദേശത്തുനിന്ന് പുക ഉയരുന്നതും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതും ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ കാണിക്കുന്നു.

 

ചീഫ് ഓഫ് ഡിഫന്‍സുമായി പോയ എംഐ-17വി5 ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേനയുടെ ട്വീറ്റില്‍ പറയുന്നു.