ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി; നിരക്ക് പുനഃപരിശോധിക്കാന്‍ നിര്‍ദേശം

 | 
Covid
സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നിരക്ക് പുനഃപരിശോധിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിര്‍ദേശവും റദ്ദാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ അല്ലാതെ പരിശോധന നടത്തുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് വര്‍ദ്ധിക്കുമെന്ന് ഉറപ്പായി. നേരത്തേ 1700 രൂപയായിരുന്നു സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക്. മറ്റു സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്ക് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ സ്വകാര്യ ലാബുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഏകപക്ഷീയമായി സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍. ലാബുകളുമായി ചര്‍ച്ചചെയ്ത് ഇരുകൂട്ടര്‍ക്കും യോജിക്കാന്‍ കഴിയുന്ന തരത്തില്‍ നിരക്ക് നിശ്ചയിക്കാന്‍ കോടതി നിര്‍ദേശിച്ചു.