ഗുജറാത്തില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന; അടിച്ചു തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 | 
Godse

ഗുജറാത്തില്‍ ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ അടിച്ചു തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജാംനഗറിലാണ് ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചത്. ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ 72-ാം വാര്‍ഷികമായ തിങ്കളാഴ്ചയാണ് ഹിന്ദുസേന പ്രതിമ സ്ഥാപിച്ചത്. പ്രതിമയില്‍ കാവി പുതപ്പിക്കുകയും ചെയ്തിരുന്നു.

ഹനുമാന്‍ ക്ഷേത്രപരിസരത്താണ് പ്രതിമ സ്ഥാപിച്ചത്. നാഥുറാം അമര്‍ രഹേ എന്ന മുദ്രാവാക്യം വിളിച്ച് ഗോഡ്‌സെയ്ക്ക് ഇവര്‍ ആദരം അര്‍പ്പിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ പ്രതിമയുടെ മുഖം ഇടിച്ചു തകര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ജാംനഗറില്‍ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദുസേന പ്രഖ്യാപിച്ചത്. തദ്ദേശ ഭരണകൂടം ഇതിന് അനുമതി നിഷേധിച്ചതോടെ ഹനുമാന്‍ ആശ്രമത്തില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു. അതേസമയം ഗോഡ്‌സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല ജയിലില്‍ നിന്ന് കൊണ്ടുവരുന്ന മണ്ണ് ഉപയോഗിച്ച് ഗോഡ്‌സെയുടെയും നാരായണ്‍ ആപ്‌തെയുടെയും പ്രതിമ നിര്‍മിക്കുമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചു.

രണ്ട് പ്രതിമകളും ഗ്വാളിയോറിലെ ഹിന്ദുമഹാസഭ ഓഫീസില്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സംഘടനയുടെ ദേശീയ പ്രസിഡന്റ് ഡോ.ജയ് വീര്‍ ഭരദ്വാജ് ആണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.