സംസ്ഥാനത്തെ എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ ഉടൻ പൂട്ടില്ല

 | 
j

സംസ്ഥാനത്തെ എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ ഉടൻ പൂട്ടില്ല. 62 എച്ച്ഐവി പരിശോധനാകേന്ദ്രം പൂട്ടി ജീവനക്കാരെ പിരിച്ചുവിടാനുള്ള കേന്ദ്രസർക്കാർ നടപടി മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെയ്ക്കാൻ തീരുമാനമായി. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ എംപ്ലോയീസ് യൂണിയന്റെ പ്രക്ഷോഭത്തെ തുടർന്നാണ് നടപടി.


പരിശോധനാ കേന്ദ്രങ്ങൾ പൂട്ടുന്നതോടെ സ്വാഭാവിക രോഗ പരിശോധന നടക്കില്ല. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചിരുന്നത് കോഴിക്കോടാണ്. ഒമ്പത് കേന്ദ്രങ്ങളാണ് ഇവിടെ പൂട്ടനായിരുന്നു തീരുമാനം. അടുത്ത വർഷം 53 കേന്ദ്രങ്ങൾ പൂട്ടാനും തീരുമാനമുണ്ടായിരുന്നു. നിലവിൽ സംസ്ഥാനത്തേക്ക് പരിശോധന കിറ്റ് അനുവദിക്കുന്നതും വെട്ടിക്കുറച്ചിരിക്കുകയാണ്.2022-23 വർഷത്തിൽ 360 യുവജനങ്ങൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എയ്ഡ്സ് രോഗ ബാധിതരായ യുവജനങ്ങൾ കൂടുതൽ എറണാകുളത്താണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ നിർത്തലാക്കാനുളള തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുമ്പ് അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം മൂലം കേരളത്തിലെ ആരോഗ്യ മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു.