ഹോം വർക്ക് ചെയ്തില്ല; ആറാം ക്ലാസുകാരന് ട്യൂഷൻ സെന്റർ അധ്യാപകന്റെ ക്രൂര മർദ്ദനം

 | 
oii


കൊല്ലം: ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ ആറാം ക്ലാസുകാരനായ അദ്വൈദ് രാജീവിനിനെ ട്യൂഷൻ സെന്റർ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് കുട്ടിയെ മർദ്ദിച്ചത്. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മർദ്ദനം.

 ‘ഇംപോസിഷൻ എഴുതാത്തതിന് നിർത്താതെ അടിച്ചു. കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’- അദ്വൈദ് പറഞ്ഞു.

‘ഞങ്ങളും അടികൊണ്ടാണ് വളർന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമർദനമാണ് നടന്നത്. മകൻ തലവേദനയെ തുടർന്ന് എംആർഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മർദിച്ചത്’ -മാതാപിതാക്കൾ പറയുന്നു. ഇതിന് മുൻപും റിയാസ് എന്ന അധ്യാപകൻ മകനെ ചൂരൽ കൊണ്ട് അടിച്ചിട്ടുണ്ട്, എന്നാൽ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവിൽ കുഞ്ഞിന് കിട്ടിയ മർദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് പറഞ്ഞു. അധ്യാപകനെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ട്യൂഷൻ സെൻറർ ഉപരോധിച്ചു. മർദ്ദിച്ച റിയാസെന്ന അധ്യാപകന് എതിരെ കേസെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.