എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്, ഉമ്മൻചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി എഴുതിത്തന്നത്: പി സി ജോർജ്

 | 
p c george


കോട്ടയം: സോളാർ ബലാത്സംഗക്കേസിൽ വെളിപ്പെടുത്തലുമായി പി സി ജോർജ്. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉമ്മൻചാണ്ടിക്കെതിരെ നൽകാനുള്ള മൊഴി പരാതിക്കാരി എഴുതിനൽകിയതാണെന്നും പി സി ജോർജ് പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉമ്മൻചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ ആദ്യം സംശയം തോന്നിയിരുന്നു. പക്ഷേ, അവർ സാഹചര്യം വിശദീകരിച്ചപ്പോൾ തെറ്റിദ്ധരിച്ചുപോയി. സംഭവം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്. അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയൻ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. അങ്ങനെയാണ് അന്വേഷണം സി ബി ഐക്ക് വിട്ടതെന്നും പി സി ജോർജ് പറഞ്ഞു.

'സിബിഐ അന്വേഷണം ആയതോടെ ആ സ്ത്രീ ഇവിടെ വന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചു, ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്, സാറൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. എങ്ങനെ സഹായിക്കാനാണെന്ന് ചോദിച്ചപ്പോൾ, ഇതുപോലെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് എഴുതിത്തന്നു. അവർ ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്, അതാണ് എനിക്ക് അവരോട് സഹതാപം തോന്നിയത്. ഞാനൊന്നും മിണ്ടിയില്ല, അവരങ്ങ് പോയി. സിബിഐ ഉദ്യോഗസ്ഥർ വന്നു, പരാതി വസ്തുതാവിരുദ്ധമാണെന്ന് ഞാൻ പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണ്, അന്നത്തെ സാഹചര്യംവെച്ച് വൈരാഗ്യം തീർത്തതാണ് എന്ന് പറഞ്ഞ്, അവർ എഴുതിത്തന്ന കടലാസ് എടുത്ത് സിബിഐ ഉദ്യോഗസ്ഥർക്ക് കൊടുത്തു. അതുവായിച്ചപ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവർക്ക് മനസിലായി പി സി ജോർജ് വെളിപ്പെടുത്തി.

കേസിൽ ഗൂഢാലോചന നടന്നതായി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ ലൈംഗിക പീഡന കേസിൽ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ ആദ്യം എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേർത്തതാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കെ ബി ഗണേഷ്‌കുമാർ എംഎൽഎ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാൾ നന്ദകുമാർ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോർട്ടിൽ പരാമർശമുണ്ട്. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കിയത് വിവാദ ദല്ലാൾ നന്ദകുമാറാണെന്ന മൊഴി സിബിഐ ശേഖരിച്ചിരുന്നു. പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനൽകിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടക്കുമ്പോൾ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേർത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.