ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം തുറമുഖം എംഡി

 | 
Divya S Ayyar

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടറുടെ ചുമതല നല്‍കി. അദീല അബ്ദുള്ളയ്ക്ക് പകരമാണ് നിയമനം. പതിനഞ്ചാം തിയതിയാണ് തുറമുഖം ഉദ്ഘാടനം. അതിനു തൊട്ടുമുന്‍പായാണ് ഡയറക്ടറെ മാറ്റിയിരിക്കുന്നത്. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലയ്‌ക്കൊപ്പം അധികച്ചുമതലയാണ് ദിവ്യക്ക് നല്‍കിയിരിക്കുന്നത്. 

കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാരെയും മാറ്റിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി.സാമുവല്‍ ആലപ്പുഴ കലക്ടറാകും. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കലക്ടറാകും.

മലപ്പുറം കലക്ടര്‍ വി.ആര്‍.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി.ആര്‍.വിനോദിനാണു പകരം നിയമനം. കൊല്ലം കലക്ടറായിരുന്ന അഫ്സാന പര്‍വീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസ് ആണ് പുതിയ കൊല്ലം കലക്ടര്‍. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുണ്‍ കെ.വിജയനെ കണ്ണൂര്‍ കലക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിട്ടുള്ള സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കോഴിക്കോട് കലക്ടറായും നിയമിച്ചിട്ടുണ്ട്.