ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുന്നു

 | 
Idukki

ഇടുക്കി: ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും. ഷട്ടര്‍ 40 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയെത്തിയതിനാല്‍ അധികജലം പുറത്തേക്കൊഴുക്കാന്‍ സാധ്യതയുണ്ടെന്നത് പരിഗണിച്ചാണ് ഇടുക്കിയില്‍ ജലനിരപ്പ് കുറയ്ക്കുന്നത്.

നിലവില്‍ നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഡാമില്‍ നല്‍കിയിരിക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടി പിന്നിട്ടതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. നവംബര്‍ 20 വരെയുള്ള അപ്പര്‍ റൂള്‍ കര്‍വ് അനുസരിച്ച് 141 അടി വെള്ളം വരെ ഡാമില്‍ സംഭരിക്കാം. എന്നാല്‍ ശക്തമായ മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് സൂചന.