'സ്ത്രീശല്പം വാങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വാങ്ങിയ ശിൽപം തിരിച്ചു കൊടുക്കട്ടെ, ഇങ്ങനെയൊക്കെ സംസാരിക്കാൻ നാണമില്ലേ'; അലൻസിയറിനെ വിമർശിച്ച് ഭാഗ്യലക്ഷ്മി

 | 
bagyalakshmi

ചലച്ചിത്ര പുരസ്‍കാര വിതരണത്തിനിടെ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ്  ഭാഗ്യലക്ഷ്മി. ‘സ്ത്രീയുടെ രൂപത്തിലുള്ള ശില്പം കാണുമ്പോൾ അദ്ദേഹത്തിന് പ്രലോഭനം തോന്നുന്നുണ്ടെങ്കിൽ ഒരു സ്ത്രീയെ കാണുമ്പോൾ എന്തായിരിക്കും തോന്നുക ? അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ? ചലിക്കാത്ത പ്രതിമ പോലും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു. വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് മര്യാദയല്ല. ശുദ്ധ വിവരക്കേടാണ്. അദ്ദേഹത്തിന് സ്ത്രീശല്പം വാങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വാങ്ങിയ ശിൽപം തിരിച്ചു കൊടുക്കട്ടെ. ഇങ്ങനെയൊക്കെ സംസാരിക്കാൻ നാണമില്ലേ ?’ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

സ്ത്രീ വിരുദ്ധത സംസാരികുന്നവർക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വല്യ കൈയടി കിട്ടുന്നുണ്ട് . ആ ധൈര്യത്തിലാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. വേദിയിൽ ഉണ്ടായിരുന്ന ആരും തന്നെ ഇതിനെതിരെ പ്രതികരിച്ചില്ല എന്നത് ഭയം തോന്നുന്നതും ലജ്ജ തോന്നുന്നതുമായ കാര്യമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മികച്ച നടിയും മികച്ച ഗായികയും ഉൾപ്പെടെയുള്ള സ്ത്രീകൾ വേദിയിൽ ഉണ്ടായിരുന്നിട്ടും അവർ പോലും പ്രതികരിച്ചില്ല. എല്ലാവരുടെയും മൗനാനുവാദമാണ് അവിടെ കിട്ടുന്നത്. അദ്ദേഹത്തിനെതിരെ മീ ടൂ ആരോപണം ഉൾപ്പെടെ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ സമൂഹം നിസ്സാരമായി എടുത്തതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.