ലോകകപ്പിൽ ഇന്ത്യക്ക് മൂന്നാം കിരീടം ; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്
ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരിൽ ന്യൂസീലൻഡിനെ 96 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിൽ അർധസെഞ്ചറിയുമായി തിളങ്ങി സഞ്ജും സാംസൺ (89), ബോളിങ്ങിൽ, 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ. ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റായി.
മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഇന്ത്യയ്ക്ക് സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാംപ്യൻ ടീമെന്ന റെക്കോർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി, ഇപ്പോൾ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്, കന്നിക്കിരീടം തേടിയെത്തിയ കിവീസിന്റെ രണ്ടാം ഫൈനൽ തോൽവിയാണ്. 2021 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടായിരുന്നു ന്യൂസീലൻഡിന്റെ തോൽവി.
ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ ടോട്ടൽ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലൻഡിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ തന്നെ അവർക്ക് ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. മൂന്നാം ഓവറിൽ, സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണർ ഫിൻ അലന്‍ (7 പന്തിൽ 9) ആണ് ആദ്യം വീണത്. ‘ലോക്കൽ ബോയ്’ അക്ഷർ പട്ടേൽ, തിലക് വർമയുടെ കൈകളിൽ എത്തിച്ചാണ് അലനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റിൽ ടിം സെയ്ഫർട്ട്– ഫിൻ അലൻ സഖ്യം 31 റൺസാണ് കൂട്ടിച്ചേർത്തത്. തൊട്ടടുത്ത ഓവറിൽ മറ്റൊരു ‘ലോക്കൽ ബോയ്’ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിൽ രചിൻ രവീന്ദ്ര (2 പന്തിൽ 1) രചിൻ പുറത്തായി. പവർപ്ലേ അവസാനിക്കും മുൻപ് തന്നെ അക്ഷർ അടുത്ത പ്രഹരവും കിവീസിനു നൽകി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബോൾഡാക്കിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലേക്കു വീണു കിവീസ്.
നാലാം വിക്കറ്റിൽ ഒന്നിച്ച, ടീം സെയ്ഫർട്ട്– മാർക് ചാപ്മാൻ സഖ്യം ന്യൂസീലൻഡിനെ കരകയറ്റാൻ നോക്കിയെങ്കിലും എട്ടാം ഓവറിൽ ചാപ്‍മാനെ (8 പന്തിൽ 3) ബോൾഡാക്കി ഹാർദിക് കിവീസിനു അടുത്ത പ്രഹരം നൽകി. അർധസെഞ്ചറിയുമായി ഒരറ്റത്ത് ന്യൂസീലൻഡിനെ ‘സേഫ്’ ആക്കാൻ നോക്കിയ സെയ്ഫർട്ടിനെ തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തി, ഇഷാൻ കിഷന്റെ കൈകളിലും എത്തിച്ചു. ബൗണ്ടറി ലൈനിൽ ഇഷാന്റെ കിടിലൻ ക്യാച്ച്. ആറാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ– ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ സഖ്യമാണ് കിവീസിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ വിജയത്തിലേക്ക് ആ ബാറ്റിങ് മതിയാകുമായിരുന്നില്ല.
റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ്, പിന്നിലായവരിൽ കിങ് കോലിയും; ചേട്ടൻ സൂപ്പറാ
13–ാം ഓവറിൽ മിച്ചലിനെ വീഴ്ത്തി (11 പന്തിൽ 17) അക്ഷർ വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 16–ാം ഓവറിൽ ബുമ്രയുടെ ഇരട്ടപ്രഹരത്തിൽ ജിമ്മി നീഷത്തിന്റെയും (7 പന്തിൽ 8), മാറ്റ് ഹെൻറിയുടെയും (0) കുറ്റി തെറിച്ചതോടെ പിന്നീട് എല്ലാം ചടങ്ങ് മാത്രമായി ഒതുങ്ങി. 18–ാം ഓവറിൽ ക്യാപ്റ്റൻ മിച്ചൽ സാന്റനറിനെ (35 പന്തിൽ 43) പുറത്താക്കി ബുമ്ര കിവിയുടെ ഇന്നിങ്സിൽ അവസാന ആണിയുമടിച്ചു. അഭിഷേക് ശർമ എറിഞ്ഞ 19–ാം ഓവറിലെ അവസാന പന്തിൽ, ജേക്ക് ഡഫിയെ (5 പന്തിൽ 3) തിലക് വർമ കൈകളിൽ ഒതുക്കിയപ്പോൾ മോദി സ്റ്റേഡിയം ആമോദത്തോടെ ആർത്തിരമ്പി. ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് കിരീടം
