ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും-പീയുഷ് ഗോയൽ

 | 
piyush goel

ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. യുകെ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളും (FTAs) ഏപ്രിൽ മാസത്തിൽ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസീലൻഡുമായുള്ള കരാർ സെപ്റ്റംബറിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 23ന് യുഎസിൽ നടക്കുന്ന മൂന്നു ദിവസത്തെ യോഗത്തിൽ ഇന്ത്യൻ, യുഎസ് ഉദ്യോഗസ്ഥർ ഇടക്കാല വ്യാപാരക്കരാറിനുള്ള നിയമപരമായ കരട് അന്തിമമാക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖ അന്തിമമാക്കിയതായി ഫെബ്രുവരി ആദ്യം ഇന്ത്യയും യുഎസും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഈ സംയുക്ത പ്രസ്താവന കരാറിന്റെ രൂപരേഖ വ്യക്തമാക്കുന്നു. ഇനി കരാറിന്റെ രൂപരേഖ നിയമപരമായ കരാറാക്കി മാറ്റണം, ഇരുപക്ഷങ്ങളും ഒപ്പുവെക്കും. മാർച്ചിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.

വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ദർശൻ ജെയിൻ യുഎസിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിക്കും. ഇടക്കാല വ്യാപാരക്കരാർ പ്രകാരം, ഇര പരസ്പരം വ്യാപാരം ചെയ്യുന്ന നിരവധി ഉത്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളും തീരുവയിളവുകൾ നൽകും. ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ യുഎസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.