സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്ത് കുടുംബം പോറ്റെടാ; ബ്രിട്ടാസിനെതിരെ നടൻ വിനായകൻ
രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച് നടൻ വിനായകൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപ പരാമർശം. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന സമരത്തിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 'യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ', എന്നും കുറിപ്പിലുണ്ട്.
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് സജീവമായി പങ്കെടുത്തിരുന്നു. സമരത്തിന് പിന്നാലെ എസ്.എഫ്.ഐ. നേതാവ് ഐഷെ ഘോഷിനെ ഡൽഹിയിൽ സി.പി.എം. ആസ്ഥാനത്ത് എത്തി പോലീസ് അറസ്റ്റുചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ജോൺ ബ്രിട്ടാസ് എം.പിയും പോലീസുമായി തർക്കമുണ്ടായി. വിഷയം എം.പി. രാജ്യസഭയിൽ അവതരിപ്പിച്ചു.
പിന്നാലെയാണ് വിനായകന്റെ അധിക്ഷേപ പരാമർശം. നേരത്തെ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വിനായകൻ അധിക്ഷേപിച്ചിരുന്നു. പരാമർശങ്ങളുടെ പേരിൽ താരം നിയമനടപടികളും നേരിട്ടിരുന്നു.
