കുറ്റാരോപിതന്‍ കൈക്കൂലി നല്‍കുന്നതും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും നിയമവിരുദ്ധമല്ല? ദിലീപിനെതിരായ ആരോപണത്തില്‍ ഡബ്ല്യുസിസി

 | 
Dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകനും സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. കുറ്റാരോപിതന്‍ കൈക്കൂലി നല്‍കുന്നതും നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലേയെന്ന് സംഘടന ചോദിക്കുന്നു. ബാലചന്ദ്രകുമാറിന്റെ  വെളിപ്പെടുത്തലുകള്‍  നമ്മുടെ സംസ്ഥാനത്തെ നീതിനിര്‍വ്വഹണ സംവിധാനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ  നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമോ? എന്ന ചോദ്യവും ഡബ്ല്യുസിസി ഉന്നയിക്കുന്നു.

ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വയം  സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ്  ഉറപ്പാക്കിയിട്ടുള്ളത്? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങള്‍ക്ക് അവശ്യം വേണ്ട ശ്രദ്ധ നല്‍കി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ലെന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

മാധ്യമങ്ങളിലൂടെ പുറത്തുവന്ന  ശ്രീ ബാലചന്ദ്രകുമാറിന്റെ  വെളിപ്പെടുത്തലുകള്‍  നമ്മുടെ സംസ്ഥാനത്തെ നീതിനിര്‍വ്വഹണ സംവിധാനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ  നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമോ?
ഇന്റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കില്‍ കുറ്റ ആരോപിതന്‍ കൈക്കൂലി നല്‍കുന്നതും നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ??
ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വയം  സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ്  ഉറപ്പാക്കിയിട്ടുള്ളത് ?
എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങള്‍ക്ക് അവശ്യം വേണ്ട ശ്രദ്ധ നല്‍കി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ?
നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘര്‍ഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോള്‍ തന്നെ, ഇത്തരം സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളില്‍ സത്യം അറിയിയുന്നതിന്  ചോദ്യങ്ങള്‍ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത്  അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
#അവള്‍ക്കൊപ്പം