ഇസ്രയേൽ-ഹമാസ് യുദ്ധം; മരണം 500 കടന്നു

 | 
israyel

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1610 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഒരു നഴ്‌സും ആംബുലൻസ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കൽ എയ്ഡ് ഓർഗനൈസേഷൻ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചു.

ഇസ്രയേലിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ​ഗസാ മുനമ്പിൽ നിന്ന് റോക്കറ്റുകളുടെ ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന്റെ ആക്രമണം. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന കനത്ത ആക്രമണമാണിത്. ഇസ്രയേലിന്റെ‌ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കി. ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഇവരിൽ പലരേയും ​ഗാസയിലേക്ക് കടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ ഐഡിഎഫ് കമാൻഡർ കേണൽ ജൊനാഥൻ സ്റ്റയിൻ ബർഗ് കൊല്ലപ്പെട്ടു. യുദ്ധത്തിൽ ഇസ്രയേലിന് പൂർണ പിന്തുണയെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിന് സഹായം നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

ഇരുപതിടങ്ങളിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേൽ തീരുമാനം. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. അതേസമയം പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം.