വികാരമല്ല, വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്; ഹലാലില്‍ 'യു ടേണ്‍' എടുത്ത് സന്ദീപ് വാര്യര്‍

 | 
Sandeep-Varrier

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിവെച്ച ഹലാല്‍ വിവാദത്തില്‍ വ്യത്യസ്ത നിലപാടുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓര്‍ക്കണം, ഓര്‍ത്താല്‍ നല്ലത് എന്ന് താക്കീതിന്റെ ഭാഷയിലാണ് പോസ്റ്റ്.

ഹലാല്‍ വിഷയം വിവാദമാക്കിക്കൊണ്ട് പുതിയ പ്രചാരണം ആരംഭിച്ച ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് സന്ദീപിന്റെ പോസ്റ്റ്. വ്യക്തിപരമായ നിരീക്ഷണം എന്ന പേരിലാണ് സന്ദീപിന്റെ പോസ്റ്റ്. പാര്‍ട്ടി വക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന ബിജെപി നിര്‍ദേശത്തിന്റെ ലംഘനം കൂടിയാണ് ഈ പോസ്റ്റ്. പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ടെങ്കിലും സംഘപരിവാര്‍ അണികള്‍ പൂര്‍ണ്ണമായും ഇതിനെ എതിര്‍ക്കുകയാണ്.

സന്ദീപിനെതിരെ രൂക്ഷമായ ഭാഷയില്‍ ചിലര്‍ പ്രതികരിക്കുന്നുണ്ട്. നീ പോയി നക്കിയാ മതി. ഹലാല്‍ നിനക്ക് ഫ്രീ ആയിരിക്കും. തന്റെ പേജ് തന്നെ അണ്‍ലൈക്ക് ചെയ്തു. തന്റെ മോന്തക്ക് ഒന്ന് പൊട്ടിക്കുന്ന സന്തോഷത്തോടെ പോവുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. കോഴിക്കോട് പാരഗന്‍ ഹോട്ടലിനെതിരെ സംഘികള്‍ ഹലാല്‍ ആരോപണം നടത്തി. പക്ഷേ ഹോട്ടല്‍ മുതലാളി ഒരു സംഘി ആണെന്ന് നാട്ടുകാര്‍ മൊത്തത്തില്‍ അറിഞ്ഞു. പുള്ളിക്ക് നല്ല പണി കിട്ടി. അതാണ് ഇപ്പോ ഈ ബോധോദയം ഉണ്ടായതെന്ന് മറ്റൊരാളും കുറിച്ചു.

പോസ്റ്റ് വായിക്കാം

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.
ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്.
അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍, അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്...  ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അല്ല...  അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.
ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓര്‍ക്കണം. ഓര്‍ത്താല്‍ നല്ലത്. ഇന്ത്യന്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ചെറുതുരുത്തിയിലെ അബ്ദുല്‍ സലാമിക്കയുടെ ഹോട്ടല്‍ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.