കോടിയേരി വിടപറഞ്ഞിട്ട് ഒരു വർഷം

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. കേരള രാഷ്ട്രീയത്തിലെ സമവായത്തിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി. രാജ്യത്ത് മറ്റിടങ്ങളിൽ സിപിഐഎമ്മിന്‍റെ സ്വാധീനം നഷ്ടമായപ്പോഴും കേരളത്തിൽ ചരിത്രനേട്ടമായ തുടർഭരണത്തിലേക്ക് പാർട്ടിയെ നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. സൗഹൃദപൂര്‍ണമായ പെരുമാറ്റം, അണികൾക്കിടയിൽ മാത്രമല്ല വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന എതിർചേരിയിലുള്ളവരേയും ആകർഷിച്ച നേതാവ്. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച സാമാജികരിൽ ഒരാളായിരുന്നു അദ്ദേഹം.
പഠനകാലത്തുതന്നെ കോടിയേരി സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിയായി തുടർന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയ ശേഷമാണ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. അഞ്ച് തവണ തലശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2006ലെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു.