മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്

 | 
soumya


മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ശിക്ഷാ വിധിയിലുള്ള വാദം പൂർത്തിയായതിനെത്തുടർന്നാണ് സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ് രവീന്ദർ കുമാർ പാണ്ഡേ കേസ് ഇന്നത്തേക്കു മാറ്റിയത്.  ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി പറയുക. 

.കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ 4 പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. 

'ഹെഡ്‌ലൈൻസ് ടുഡേ' വാർത്താ ചാനലിലെ മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥനെ 2008 സെപ്റ്റംബർ 30ന് സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ച് ഏരിയയ്ക്ക് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു അക്രമി സംഘം കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.  പ്രാഥമിക അന്വേഷണത്തിൽ അപകടമരണമാണെന്ന സംശയം ഉണ്ടായിരുന്നെങ്കിലും വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്‌ക്കേറ്റ വെടിയുണ്ടയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.