കെ-ഫോൺ: ഈ വർഷം അവസാനത്തോടെ പണിപൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

 | 
k phone


അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നുതായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂർത്തീകരിച്ചിരുന്നു. 30,000 ഓഫീസുകൾ, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകൾ എന്നിവയുടെ സർവ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂർത്തിയാക്കിക്കഴിഞ്ഞു. നെറ്റ്വർക്ക് ഓപ്പറേഷൻസ് സെൻ്ററിൻ്റെ പണികളും കെ.എസ്.ഇ.ബി പോളുകൾ വഴി കേബിൾ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇതിനകം 7389 സർക്കാർ സ്ഥാപനങ്ങളെ കെ-ഫോൺ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൾ ഫൈബർ കേബിൾ മുഖേന ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യനിരക്കിലും ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കാൻ കെ-ഫോൺ മുഖേന സാധിക്കും. മുപ്പതിനായിരത്തോളം വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികച്ച രീതിയിൽ അതിവേഗ ഇൻ്റർനെറ്റ് സൗകര്യം നൽകാനും ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.