കങ്കണയുടേത് രാജ്യദ്രോഹ പരാമര്‍ശം; പത്മശ്രീ തിരിച്ചു വാങ്ങണമെന്ന് കോണ്‍ഗ്രസ്

 | 
Kankana

ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയത് രാജ്യദ്രോഹ പരാമര്‍ശമാണെന്ന് കോണ്‍ഗ്രസ്. 1947ല്‍ ഇന്ത്യക്ക് ലഭിച്ചത് ഭിക്ഷയാണെന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ ആണെന്നും കങ്കണ ചാനല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞതാണ് വിവാദമായത്. സ്വാതന്ത്ര്യസമരത്തെ അപമാനിച്ച കങ്കണ ചെയ്തത് രാജ്യദ്രോഹമാണെന്നും പത്മശ്രീ തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വ്യക്തമാക്കി.

കങ്കണയുടെ പ്രസ്താവനയ്ക്ക് എതിരെ വരുണ്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. നടിയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി ട്വീറ്റില്‍ ചോദിച്ചു.