തങ്ങളുടെ അതിജീവനത്തിനായി പോരാടിയ കെ.എന്‍.ബാലഗോപാലിനെ വിജയിപ്പിക്കണം; വെള്ളക്കെട്ടില്‍ താമസിക്കുന്ന മണ്‍റോ തുരുത്തുകാര്‍ പറയുന്നത് ഇങ്ങനെ
![തങ്ങളുടെ അതിജീവനത്തിനായി പോരാടിയ കെ.എന്‍.ബാലഗോപാലിനെ വിജയിപ്പിക്കണം; വെള്ളക്കെട്ടില്‍ താമസിക്കുന്ന മണ്‍റോ തുരുത്തുകാര്‍ പറയുന്നത് ഇങ്ങനെ](https://newsmoments.in/static/c1e/client/89487/migrated/85eb59d1d3fe38571d96733b63289d9c.jpg)
ജീവിതകാലം മുഴുവന്‍ പ്രളയത്തിനു തുല്യമായ അവസ്ഥയില്‍ കഴിയുന്ന കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തുകാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ പറയാനുള്ളത് ഒരേയൊരു കാര്യമാണ്. തങ്ങളുടെ അതിജീവനത്തിനായി പോരാടുന്ന കെ.എന്‍.ബാലഗോപാലിനെ വിജയിപ്പിക്കണമെന്നതാണ് ഇവരുടെ ആവശ്യം. തങ്ങളുടെ നിലനില്‍പ്പിന് ബാലഗോപാലിന്റെ വിജയം അനിവാര്യമാണെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ പ്രളയകാലം ബാക്കിവെച്ചത് മലയാളിയുടെ അതിജീവനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ധീരമായ പോരാട്ടത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു. ആ പ്രളയത്തിനും മുന്‍പ് ഏതു സമയത്തും ഒരു വേലിയേറ്റം ഉണ്ടാകുമെന്നും തങ്ങളുടെ വീടുകള്‍ വെള്ളമെടുക്കുമെന്ന് ഭയന്ന് ജീവിക്കുന്നവരായിരുന്നു മണ്റോത്തുരുത്തുകാര്. അവരുടെ ഇടയിലേക്ക് ശക്തമായ ഇടപെടലുകളുമായാണ് കെ എന്‍ ബാലഗോപാല്‍ എത്തുന്നത്.
കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിന്റെയും കല്ലട പുഴയുടെയും സംഗമ കേന്ദ്രമാണ് മണ്‍റോ തുരുത്ത്. ഓരോ വേലിയേറ്റങ്ങളിലും തുരുത്തിന്റെ നല്ലൊരു ശതമാനം വെള്ളത്തിനടിയിലാകും. സുനാമിക്ക് ശേഷമാണ് ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലേക്ക് വേലിയേറ്റങ്ങള്‍ മാറിയത്. കഴിഞ്ഞ ആഗസ്റ്റില്‍ ഏതാണ്ട് രണ്ടാഴ്ചക്കാലം മാത്രമാണ് കേരളം പ്രളയത്തെ നേരിട്ടത്. എന്നാല്‍ മണ്‍റോതുരുത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ഇത് അനുഭവിക്കുകയാണ്.
ആഗോള താപനം മൂലം ജലനിരപ്പ് ഉയര്‍ന്നതാണ് മണ്‍റോ തുരുത്തിലെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിഗമനങ്ങളില്‍ ഗവേഷകര്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. അവശിഷ്ടങ്ങള്‍ മൂലം മണ്‍റോ കനാല്‍ പലയിടങ്ങളിലും തടസപ്പെട്ടിരിക്കുന്നതിനാല്‍ വേലിയേറ്റം നീണ്ടകര തുറമുഖത്ത് നിന്നും 40 കി മി അകലെയുള്ള അഷ്ട്ടമുടിക്കായലില്‍ എത്തുമ്പോള്‍ മണ്‍റോ ദ്വീപില്‍ തങ്ങി നില്ക്കുന്നു എന്നാണ് National Centre for Earth Science Studies (NCESS) നടത്തിയ പഠനങ്ങള്‍ പറയുന്നത്.
2014ലാണ് രാജ്യസഭാ എംപിയായിരുന്ന കെ. എന്‍ ബാലഗോപാല്‍ കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ മണ്‍റോ തുരുത്തില് എത്തുന്നത്. ആ യാത്രയില്‍ സാധാരണ മഴക്കെടുതിക്കപ്പുറം അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമിശാസ്ത്രപരവും പരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ പ്രശ്നത്തിന് ശാശ്വതമായ ആയ പരിഹാരം വേണമെന്ന് 27.02.2015ല്‍ അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതോടെ മണ്‍റോ തുരുത്ത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.
എം.പിയുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി ഒരു കേന്ദ്ര സംഘം മണ്‍റോ തുരുത്ത് സന്ദര്‍ശിച്ചു. സുനാമി മുന്നറിയിപ്പ് സംവിധാനം എന്നതിനപ്പുറം കേന്ദ്ര സംഘം ഒന്നും നിര്‍ദ്ദേശിച്ചില്ല. മണ്‍റോത്തുരുത്തിനെ പരിസ്ഥിതി ലോല പ്രദേശമെന്ന് പ്രഖ്യാപിച്ചു ഒരു കുടിയൊഴിപ്പിക്കല്‍ അല്ല വേണ്ടത് മറിച്ചു ഈ ഭൂപ്രദേശത്തിന് ഇണങ്ങുന്ന നിര്‍മാണരീതികള്‍ കണ്ടെത്തി അവലംബിക്കലാകണം സംസ്ഥാനത്തിന്റെ രീതിയെന്ന് കെ. എന്‍ ബാലഗോപാല്‍ എം. പി പറഞ്ഞു. പ്രളയകാലത്ത് നമ്മുടെ പറമ്പുകളിലേക്ക് വെള്ളം ഇരച്ചു കയറുമ്പോള്‍ വെള്ളത്തിനനുസരിച്ച് ഉയര്‍ന്ന് പൊങ്ങുന്ന ഒരു വീടിനെക്കുറിച്ച് നാം പലവട്ടം ചിന്തിച്ചിട്ടുണ്ട്. കെ.എന്‍ ബാലഗോപാല്‍ എം.പി യും അത്തരമൊന്നിന്റെ സാധ്യതയെക്കുറിച്ച് ആലോചിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിനെ ഈ പ്രശ്നം പരിഹാരത്തിനായി കെ. എന്‍ ബാലഗോപാല്‍ സമീപിച്ചു. രാജ്യത്തെയും വിദേശങ്ങളിലെയും ആര്‍ക്കിടെക്ട് വിഗ്ദ്ധരുമായി സംസാരിച്ചു. അതിന്റെ ഫലമായി അവരുടെ സഹായത്തോടെ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള disaster-proof amphibious houses എന്ന വീട് നിര്‍മ്മാണ ഡിസൈന്‍ വികസിപ്പിച്ചെടുത്തു. കരയിലും വെള്ളത്തിലും മണ്‍റോക്കാര്‍ക്ക് ജീവിതം നല്കുന്ന വീടുകള്‍. ഭാരം കുറഞ്ഞതും, ജലപ്രതിരോധ ശേഷിയുള്ളതുമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് കെമിക്കല്‍ ടോയ്ലറ്റ് സംവിധാനവും ഉണ്ടാകുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
രാജ്യസഭയിലെ കാലാവധി കഴിഞ്ഞിട്ടും കെ എന്‍ ബാലഗോപാല്‍ മണ്‍റോ തുരുത്തിനെ ഉപേക്ഷിച്ചില്ല. ഏത് പുതിയ ഡിസൈനും അംഗീകാരം ലഭിക്കുന്നത് ഒരു പൈലറ്റ് മോഡല്‍ വിജയകരമാകുമ്പോഴാണ്. തന്റെ പാര്‍ട്ടിയായ സി പി.എമ്മിന്റെ ചിലവില്‍ ഇത്തരത്തില്‍ ഒരു വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനം 2018 ഏപ്രിലില്‍ മണ്‍റോ തുരുത്തില് ആരംഭിച്ചു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണ്.
വിദഗ്ധരുടെ സഹായത്തോടെ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പ്രശ്ന പരിഹാരങ്ങള്‍ക്ക് ശാസ്ത്രീയമായ വഴികള്‍ തേടുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ നാടിന് മുതല്‍ കൂട്ടാണ്. അത്തരക്കാര്‍ കുറവായ ഈ രാജ്യത്ത് കെ. എന്‍ ബാലഗോപാലിനെ പോലുള്ള നേതാക്കള്‍ പ്രതീക്ഷയുടെ വെളിച്ചമാണ്.