കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

 | 
Priyanka
കോവിഡ് ബാധിച്ച് മരിച്ച ഗര്‍ഭിണിയുടെ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

തിരുവല്ല: കോവിഡ് ബാധിച്ച് മരിച്ച ഗര്‍ഭിണിയുടെ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ആലപ്പുഴ, തലവടി സ്വദേശിയും ചെങ്ങന്നൂര്‍ സ്വദേശി ശ്രീജിത്തിന്റെ ഭാര്യയുമായ പ്രിയങ്ക (26) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 7 മാസം ഗര്‍ഭിണിയായിരുന്നു. 

രോഗം ഗുരുതരാവസ്ഥയിലായതോടെയാണ് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ബന്ധുക്കളുടെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാനായില്ല. പനി ബാധിതയായതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

പിന്നീട് തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. കുഞ്ഞിനെ ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.