കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് വയനാട്ടിൽ തുടക്കമായി

 | 
Farm

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ  ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് കൽപ്പറ്റ, കൊട്ടാരപ്പടിയിൽ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണൂരിന്റെ കൽപ്പറ്റയിലെ രണ്ടര ഏക്കർ ഭൂമിയിൽ രണ്ടരക്കോടിയോളം രൂപ മുടക്കിയാണ് മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്സ്   മാതൃക ആരംഭിക്കുന്നത്. കൽപ്പറ്റയിലെ ഫാം യൂണിറ്റിൽ വച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കേയാംതൊടി മുജീബ് ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മറിയാമ്മ പിയുസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആദ്യ തൈനടൽ വാർഡ് മെമ്പറും വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ ശിവരാമൻ നിർവ്വഹിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജിസ്സോ ബേബി മുഖ്യപ്രഭാഷണവും ചീഫ് ജനറൽ മാനേജർ പൗസൺ വർഗീസ് നന്ദിയും പറഞ്ഞു

 അയ്യായിരത്തോളം ചതുരശ്ര മീറ്ററോളം ഉള്ള ഫാമിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. സഹകരണ മേഖലയിൽ ഇതാദ്യമായാണ് ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ട് നടത്തുന്നതെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. വർഷത്തിൽ നാലുതവണ വിളവെടുക്കാൻ സാധിക്കുന്ന രീതിയായതിനാൽതന്നെ ഉയർന്ന ഉൽപാദനമാണ് പ്രതീക്ഷിക്കുന്നതെന്നും 30 ശതമാനം ലാഭം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഗാർഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.